2 രാജാക്കന്മാർ 5:1
അരാംരാജാവിന്‍റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ[46] അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്‍റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:2
അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേല്‍ദേശത്തുനിന്നു ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള്‍ നയമാന്‍റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:3
അവള്‍ തന്‍റെ യജമാനത്തിയോടു: യജമാനന്‍ ശമര്യയിലെ പ്രവാചകന്‍റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്‍റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:4
അവന്‍ ചെന്നു തന്‍റെ യജമാനനോടു: യിസ്രായേല്‍ദേശക്കാരത്തിയായ പെണ്‍കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:5
നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:6
അവന്‍ യിസ്രായേല്‍രാജാവിന്‍റെ അടുക്കല്‍ എഴുത്തുംകൊണ്ടു ചെന്നു; അതില്‍: ഈ എഴുത്തു കൊണ്ടുവരുന്ന എന്‍റെ ഭൃത്യന്‍ നയമാന്‍റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:7
യിസ്രായേല്‍രാജാവു എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറി: അവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍ , അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:8
യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്‍റെ അടുക്കല്‍ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്‍റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:9
അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:10
എലീശാ ആളയച്ചു: നീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:11
അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്‍റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്‍റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:12
ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേല്‍ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില്‍ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന്‍ ക്രോധത്തോടെ പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:13
എന്നാല്‍ അവന്‍റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ : കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:14
അപ്പോള്‍ അവന്‍ ചെന്നു ദൈവപുരുഷന്‍റെ വചനപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്‍റെ ദേഹം ചെറിയ ബാലന്‍റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായ്തീര്‍ന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:15
പിന്നെ അവന്‍ തന്‍റെ സകലപരിവാരവുമായി ദൈവപുരുഷന്‍റെ അടുക്കല്‍ മടങ്ങി വന്നു അവന്‍റെ മുമ്പാകെ നിന്നു; യിസ്രായേലില്‍ അല്ലാതെ ഭൂമിയില്‍ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ആകയാല്‍ അടിയന്‍റെ കയ്യില്‍ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:16
അതിന്നു അവന്‍ : ഞാന്‍ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:17
അപ്പോള്‍ നയമാന്‍ : എന്നാല്‍ രണ്ടു കോവര്‍ക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയന്‍ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:18
ഒരു കാര്യത്തില്‍ മാത്രം യഹോവ[46] അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്‍റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്‍റെ ക്ഷേത്രത്തില്‍ ചെന്നു എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തില്‍ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തില്‍ യഹോവ[46] അടിയനോടു ക്ഷമിക്കുമാറാകട്ടെ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:19
അവന്‍ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:20
അവന്‍ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരന്‍ ഗേഹസി: അരാമ്യന്‍ നയമാന്‍ കൊണ്ടുവന്നതു എന്‍റെ യജമാനന്‍ അവന്‍റെ കയ്യില്‍നിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന്‍ അവന്‍റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:21
അങ്ങനെ അവന്‍ നയമാനെ പിന്തുടര്‍ന്നു. അവന്‍ തന്‍റെ പിന്നാലെ ഓടിവരുന്നതു നയമാന്‍ കണ്ടപ്പോള്‍ രഥത്തില്‍നിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:22
അതിന്നു അവന്‍ : സുഖം തന്നേ; ഇപ്പോള്‍ തന്നേ പ്രവാചകശിഷ്യന്മാരില്‍ രണ്ടു യൌവനക്കാര്‍ എഫ്ര്യയീംമലനാട്ടില്‍നിന്നു എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു; അവര്‍ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്‍റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:23
ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന്‍ പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചു രണ്ടു സഞ്ചിയില്‍ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്‍റെ ബാല്യക്കാരില്‍ രണ്ടുപേരുടെ പക്കല്‍ കൊടുത്തു; അവര്‍ അതു ചുമന്നുകൊണ്ടു അവന്‍റെ മുമ്പില്‍ നടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:24
കുന്നിന്നരികെ എത്തിയപ്പോള്‍ അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:25
പിന്നെ അവന്‍ അകത്തു കടന്നു യജമാനന്‍റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:26
അതിന്നു അവന്‍ : ആ പുരുഷന്‍ രഥത്തില്‍നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്‍റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?(Add Ref)|(Add Notes)
2 രാജാക്കന്മാർ 5:27
ആകയാല്‍ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.(Add Ref)|(Add Notes)